കുട്ടികളിലെ കാഴ്ചക്കുറവ് പഠനത്തെ ബാധിക്കും

By ഡോ ആഷ്‌ലി മുളമൂട്ടില്‍

Kid
കൊച്ചുറോഷന്‍ ആദ്യമായി സ്‌കൂളില്‍ പോകുന്ന ദിവസം. ചേട്ടന്‍ ദീപകും അതേ സ്‌കൂളിലാണ് പോകുന്നത്. ഏതൊരു നാലു വയസുകാരനെയും പോലെ സ്‌കൂളില്‍ പോകാന്‍ കരഞ്ഞും പിഴിഞ്ഞുമാണ് റോഷന്‍ പുറപ്പെട്ടത്. നഴ്‌സറി ടീച്ചറുടെ കയ്യില്‍ റോഷനെ ഏല്‍പ്പിച്ച് അമ്മ തിരികെപ്പോകുകകയും ചെയ്തു.

ദിവസങ്ങള്‍ കഴിയുന്തോറും ഏതു കുട്ടിയേയും പോലെ റോഷനും സ്‌കൂളിനെ ഇഷ്ടപ്പെട്ടു തുടങ്ങി. നഴ്‌സറി കിന്റര്‍ഗാര്‍ട്ടനിലേക്കും റൈമുകള്‍ ക്രയോണുകളിലേക്കും പിന്നീട് പെന്‍സിലിലേക്കും വളര്‍ന്നു.

ടീച്ചല്‍ ബോര്‍ഡില്‍ എഴുന്നത് വ്യക്തമായി കാണാന്‍ റോഷന് കഴിയാത്തിടത്തു നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആദ്യമെല്ലാം അടുത്തിരിക്കുന്ന കുട്ടി നോക്കി പകര്‍ത്തി പ്രശ്‌നപരിഹാരം കണ്ടു. എന്നാല്‍ ഒരു ദിവസം ടീച്ചര്‍ ഇത് കണ്ടുപിടിച്ചപ്പോഴാണ് തനിക്ക് ബോര്‍ഡില്‍ എഴുതുന്നത് കാണാനാവില്ലെന്ന കാര്യം റോഷന്‍ പറയുന്നത്. ഇക്കാര്യം റോഷന്റെ വീട്ടിലറിയിച്ചതോടെ അമ്മ റോഷനെയും കൂട്ടി ഐ സ്‌പെഷലിസ്റ്റിന്റെ അടുത്തെത്തി. അവിടെ റോഷന്റെ ചങ്ങാതിയായ അലനെ കണ്ടു. റോഷന്റെ അതേ പ്രശ്‌നം തന്നെയായാരുന്നു അലനും. അകലെയുള്ളത് കാണാനാവുന്നില്ല. ഡോക്ടറെ കണ്ട് കണ്ണട വച്ചപ്പോഴാണ് ഈ പ്രശ്‌നത്തിന് പരിഹാരമായത്.

റോഷന്റെയും അലന്റെയും പ്രശ്‌നത്തിന് സമാനമായ സംഭവങ്ങള്‍ ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ കാഴ്ചക്കുറവ് കാരണം കണ്ണട വയ്‌ക്കേണ്ടി വരുന്ന കുട്ടികളും ധാരാളം. പലപ്പോഴും തുടക്കത്തില്‍ ഈ പ്രശ്‌നം മാതാപിതാക്കള്‍ തിരിച്ചറിയാറില്ല. കുട്ടി ഇതെക്കുറിച്ച് പരാതി പറഞ്ഞാലും പഠിക്കാനോ സ്‌കൂളില്‍ പോകാനോ ഉള്ള മടിയായി ഇതിനെ കാണുന്നവരും ധാരാളം. പഠനത്തില്‍ കുട്ടി തീരെ മോശമാകുമ്പോഴോ ടീച്ചര്‍ പരാതിപ്പെടുമ്പോഴോ ആണോ ഇക്കാര്യത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാറ്.

കുട്ടികളിലെ കാഴ്ചക്കുറവിന് പല കാരണങ്ങളുണ്ട്. പാരമ്പര്യം, പോഷകാഹാരക്കുറവ്, ടിവി, കമ്പ്യൂട്ടര്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്നത്, മരുന്നുകള്‍ തുടങ്ങിയവ ചില കാരണങ്ങളാണ്. പുറത്തു പോയി കുട്ടികള്‍ കളിച്ചില്ലെങ്കിലും കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടാം.

കാഴ്ചക്ക് പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ നമുക്ക് ചെയ്യാവുന്ന കാര്യങ്ങളുണ്ട്. കുട്ടികളുടെ കാഴ്ചക്ക് പ്രശ്‌നം വരുന്ന വരെ കാത്തിരിക്കണമെന്നില്ല. പാരമ്പര്യമായി കണ്ണിന് പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൂന്നു നാലു വയസുള്ളപ്പോഴെ കുട്ടിയെ നേത്രരോഗ വിദഗ്ധനെ കാണിക്കുക. ഏഴു വയസിലാണ് കുട്ടികളുടെ കണ്ണ് പൂര്‍ണവളര്‍ച്ചയെത്തുക എന്നാണ് പറയുക. അതുകൊണ്ട് ചെറുപ്രായത്തിലെ പ്രശ്‌നം തിരിച്ചറിഞ്ഞാല്‍ പരിഹാരവും എളുപ്പമായിരിക്കും.

കണ്ണിന്റെ കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിക്കുക. കണ്ണട വയ്ക്കാന്‍ പറയുകയാണെങ്കില്‍ കുട്ടിയല്ലേ എന്നു കരുതി അവഗണിക്കാതിരിക്കുക. ചില കുട്ടികള്‍ക്ക് ഒരു കണ്ണിനേ പ്രശ്‌നമുണ്ടാകുകയുള്ളൂ. വീട്ടില്‍ തന്നെ ഒരോ കണ്ണു വീതം അടച്ചുപിടിച്ച് നോക്കി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്താം.

കണ്ണിന്റെ കൃഷ്ണമണിയില്‍ എന്തെങ്കിലും പാടുകള്‍ കണ്ടാല്‍ അവഗണിക്കാതെ ഡോക്ടറെ കാണിക്കുവാന്‍ മടിക്കരുത്.

ഷോര്‍ട്ട് സൈറ്റ് പോലുള്ള പ്രശ്‌നങ്ങളുള്ള കുട്ടികള്‍ വീട്ടിനുള്ളിലിരുന്ന് കളിക്കാന്‍ ചിലപ്പോള്‍ താല്‍പര്യപ്പെട്ടേക്കും. ഇത് തന്നിലേക്ക് ഒതുങ്ങിക്കൂടുന്ന സ്വഭാവം സൃഷ്ടിക്കും. വീടിന് പുറത്തു പോയി കളിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കണം.

ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക. ഇവയുടെ റേഡിയേഷനും സ്‌ട്രെയിനും കണ്ണിന് നല്ലതല്ല.

കണ്ണിന് കാഴ്ചശക്തി ലഭിക്കാന്‍ നല്ല ഭക്ഷണവും പ്രധാനമാണ്. ഇലക്കറികള്‍, തക്കാളി, കാരറ്റ്, ഫ്രൂട്‌സ്, മുട്ട, മീന്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ചോക്ലേറ്റ്, ബ്രോയിലര്‍ ചിക്കന്‍, കാപ്പി എന്നിവ അധികം കഴിയ്ക്കുന്നത് കണ്ണിന് നല്ലതല്ല.

കുട്ടികള്‍ കാഴ്ചക്കുറവിനെക്കുറിച്ച് പരാതിപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെ മടിയായി കണ്ട് അവഗണിക്കാതെ പെട്ടെന്ന് തന്നെ ഡോക്ടറെ കാണിക്കണം. കുട്ടികള്‍ക്ക് വര്‍ഷത്തിലൊരിക്കലെങ്കിലും ഐടെസ്റ്റുകള്‍ നടത്തുന്നത് കണ്ണിന്റെ പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ പരിഹരിക്കാന്‍ നല്ലതാണ്.

കോഴഞ്ചേരിയിലെ മുളമൂട്ടില്‍ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ചീഫ് സര്‍ജനും മെഡിയ്ക്കല്‍ ഡയറക്ടറുമാണ് ഡോ. ആഷ്‌ലി മുളമൂട്ടില്‍. ഡോക്ടറുടെ ഫേസ് ബുക്ക് പേജ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Saturday, December 10, 2011, 10:56 [IST]
X
Desktop Bottom Promotion