ചിക്കുന്‍ഗുനിയ്‌ക്കെതിരെ മുന്‍കരുതലെടുക്കാം

By Super

മഴക്കാലം വന്നെത്തിയതോടെ കേരളത്തില്‍ പകര്‍ച്ചപ്പനികളുടെ വിളയാട്ടം നടക്കുകയാണ്‌. വെറും ജലദോഷപ്പനിമുതല്‍ ആളെക്കൊല്ലിയായ ചിക്കുന്‍ഗുനിയവരെ വിവിധ ജില്ലകളില്‍ സ്ഥിരീകരിയ്‌ക്കുകയും പകര്‍ച്ചപ്പനിയെത്തുടര്‍ന്ന്‌ അമ്പതിലേറെപ്പേര്‍ ഇതിനകം മരിയ്‌ക്കുകയും ചെയ്‌തു.

കേരളത്തെക്കൂടാതെ കര്‍ണാടകത്തിലും തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയിലും ചിക്കുന്‍ഗുനിയ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. 2006ല്‍ ദില്ലിയില്‍ 40പേര്‍ക്കാണ്‌ കൊതുകു പരത്തുന്ന ഈ രോഗം പിടിപെട്ടത്‌. രാജ്യത്തൊട്ടാകെ 1,695 പേര്‍ക്ക്‌ ചിക്കുന്‍ഗുനിയ ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ചിക്കുന്‍ഗുനിയ രോഗം മരണകാരണമാകില്ലെന്നും ഇതു ബാധിച്ച്‌ ഇതുവരെ ആരും മരിച്ചിട്ടില്ലെന്നുമാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. എന്നിരുന്നാലും രോഗത്തെക്കുറിച്ച്‌ ധാരണയുണ്ടായിരിക്കുന്നത്‌ നേരത്തേതന്നെ ചികിത്സ നേടാന്‍ സഹായിക്കും.

രോഗകാരണം

ആല്‍ഫ വൈറസാണ്‌ ചിക്കുന്‍ ഗുനിയ്‌ക്ക്‌ കാരണമാകുന്നത്‌. ഈഡിസ്‌ ഈജിപ്‌തി കൊതുകുവഴിയാണ്‌ വൈറസ്‌ പരക്കുകയും രോഗം പടരുകയും ചെയ്യുന്നത്‌. 2005-2006 കാലത്ത്‌ ഇത്‌ ഇത്രയേറെ മാരകമായി കണക്കാക്കിയിരുന്നില്ല. റിയൂണിയന്‍ ഐലന്റില്‍ 200 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതോടെയാണ്‌ ഇതിനെ ആളെക്കൊല്ലിയെന്ന നിലയില്‍ ഗൗരവത്തോടെ കാണാന്‍തുടങ്ങിയത്‌. ഇന്ത്യയില്‍ കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലുമാണ്‌ ചിക്കുന്‍ഗുനിയ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

രോഗലക്ഷണങ്ങള്‍

ശക്തമായ പനിയാണ്‌(101 മുതല്‍ 104 ഡിഗ്രിവരെ ) ചിക്കുന്‍ഗുനിയയുടെ പ്രധാന ലക്ഷണം. പനിയ്‌ക്കൊപ്പം അസഹ്യമായ തലവേദന, സന്ധിവേദന, ചര്‍ദ്ദില്‍ തുടങ്ങിയവയും കാണപ്പെടുന്നു. ഇതിനൊപ്പം തന്നെ ചിലര്‍ക്ക്‌ ദേഹത്ത്‌ ചുമന്നു തടിച്ച പാടുകള്‍ കാണുന്നു. ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളിലേയ്‌ക്ക്‌ വേദന പടരുന്നു. പനിയ്‌ക്കൊപ്പം വിറയലും അനുഭവപ്പെടുന്നു. കണ്ണുകള്‍ ചുവക്കുകയും മേലോട്ടു നോക്കുമ്പോഴും കൃഷ്‌ണമണികള്‍ ചലിപ്പിക്കുമ്പോഴും വേദന അനുഭവപ്പെടുകയം ചെയ്യുന്നു.


പനിമാറിക്കഴിഞ്ഞാലും സന്ധിവേദന ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ മൂന്നോ നാലോ ദിവസം തുടങ്ങി മാസങ്ങളോളം തുടരുന്നു. പ്രായമേറിയവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റെന്തെങ്കിലും രോഗങ്ങളുള്ളവരിലും ചിക്കുന്‍ഗുനിയ മരണത്തിന്‌ തന്നെ കാരണമായേയ്‌ക്കും.

ചികിത്സ

ചിക്കുന്‍ഗുനിയയെ ചെറുക്കാനും പൂര്‍ണ്ണമായി മാറ്റാനും കഴിയുന്ന ഔഷധങ്ങളൊന്നും ഇതേവരെ കണ്ടെത്തിയിട്ടില്ല. ഓരോരുത്തരുടെയും ശരീരത്തിനനുസരിച്ച രോഗത്തിന്റെ കാഠിന്യം കൂടിയും കുറഞ്ഞുമിരിക്കും. പനികുറയാനും ശരീരവേദനനിയന്ത്രിയ്‌ക്കാനുമുള്ള മരുന്നുകളാണ്‌ പൊതുവെ ചിക്കുന്‍ഗുനിയ ബാധിച്ചവര്‍ക്കും നല്‍കുന്നത്‌. വിശ്രമമാണ്‌ ഇതിന്‌ പ്രധാനം. പനികുറയാനും മറ്റു ശാരീരിക അസ്വസ്ഥകള്‍ കൂടാതിരിക്കാനും വിശ്രമം സഹായിക്കും.

മുന്‍കരുതലുകള്‍

പരിസരങ്ങളില്‍ മലിന ജലം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. പഴയ പാത്രങ്ങളിലും പ്ലാസ്റ്റിക്‌ കവറുകളിലും കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുക്‌ മുട്ടിയിട്ടു പെരുകും. ശരീരഭാഗങ്ങള്‍ പരമാവധി മൂടുന്ന വസ്‌ത്രങ്ങള്‍ ഉപയോഗിക്കുക. പ്രത്യേകിച്ചും ജോലിസമയത്ത്‌. പകല്‍ സമയത്താണ്‌ കൊതുകുകള്‍ കൂടുതലായും രോഗം പരത്തുന്നത്‌. രാത്രകാലങ്ങളില്‍ ജാലകങ്ങള്‍ തുറന്നിടാതിരിക്കുക. കൊതുകുവലകള്‍ ഉപയോഗിക്കുക. ഭക്ഷണപദാര്‍ത്ഥങ്ങള്‍ വൃത്തിയായി അടച്ചുസൂക്ഷിയ്‌ക്കുക

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion