Miss World 2024:'ഈ സൗന്ദര്യത്തിന് ഒരു ഉദ്ദേശ്യമുണ്ട്'; ലോകസുന്ദരി കിരീടം ചൂടിയ ക്രിസ്റ്റീന പിഷ്‌കോവ

ലോകം മുഴുവന്‍ ഉദ്വേഗത്തോടെ കാത്തിരുന്ന രാവില്‍ മുംബൈ നഗരത്തിന്റെ കണ്ണും കാതും സ്‌നേഹവും ഏറ്റുവാങ്ങിക്കൊണ്ട് ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കോവയെന്ന 24കാരി 71-ാമത് ലോകസുന്ദരി കിരീടം ചൂടി. ഇന്ത്യയടക്കം 115 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്നിലാക്കി കൊണ്ടാണ് ക്രിസ്റ്റീന തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരി കരോലിന ബീലാവ്‌സകയാണ് തന്റെ പിന്‍ഗാമിയായ ക്രിസ്റ്റീനയ്ക്ക് കിരീടമണിയിച്ചുകൊടുത്തത്. മത്സരത്തില്‍ മിസ് ലെബനന്‍ യാസ്മിന സെയ്ത്തൂന്‍ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇന്ത്യയുടെ അഭിമാനം സിനി ഷെട്ടി എട്ടാംസ്ഥാനം നേടി.

krystyna-pyszkova

ആരാണ് ക്രിസ്റ്റീന പിഷ്‌കോവ

വിദ്യാര്‍ത്ഥിനി, സന്നദ്ധ പ്രവര്‍ത്തക, അന്താരാഷ്ട്ര മോഡല്‍ എന്നിങ്ങനെ ഇരുപത്തിനാലുകാരിയായ ക്രിസ്റ്റീനയുടെ സ്റ്റാറ്റസുകള്‍ പലതാണ്. മോഡലായി ജോലി ചെയ്യുമ്പോള്‍ തന്നെ നിയമത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ഇരട്ട ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. ഇവയ്‌ക്കെല്ലാം പുറമേ ഈ ചെറുപ്രായത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സമയം മാറ്റിവെച്ച് അതിനുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിത്വം കൂടിയാണ് ക്രിസ്റ്റീന.

ക്രിസ്റ്റീന പിഷ്‌കോ ഫൗണ്ടേഷന്‍

ക്രിസ്റ്റീന പിഷ്‌കോ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയും പ്രവര്‍ത്തകയുമാണ് ക്രിസ്റ്റീന. ഈ നിലയില്‍ ടാന്‍സാനിയയില്‍ മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെക്കുന്നത്. മിസ്സ് വേള്‍ഡ് ഓര്‍ഗനൈസേഷനില്‍ നിന്നുള്ള വിവരം അനുസരിച്ച്, ടാന്‍സാനിയയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കായി ഒരു ഇംഗ്ലീഷ് സ്‌കൂള്‍ തുറക്കാനായതാണ് ക്രിസ്റ്റീനയുടെ ജീവിതത്തിലെ ഏറ്റവും അഭിമാന നിമിഷം. തുടര്‍ന്നങ്ങോട്ടും ടാന്‍സാനിയയിലെ വിദ്യാഭ്യാസ മേഖലയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുകയെന്നതാണ് ക്രിസ്റ്റീനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

'ബ്യൂട്ടി വിത്ത് എ പര്‍പ്പസ്' പ്രോജക്ട്, അതെ ഈ സൗന്ദര്യത്തിന് ഒരു ഉദ്ദേശ്യമുണ്ട്

ലോകസുന്ദരി മത്സരത്തിലെ ക്രിസ്റ്റീനയുടെ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് പ്രോജക്ട് ഊന്നല്‍ നല്‍കിയത് ടാന്‍സാനിയയില്‍ അവര്‍ വികസിപ്പിച്ച സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. കുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്റ്റീന ടാന്‍സാനിയയില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചതും അവിടുത്തെ വിദ്യാഭ്യാസ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്.

കുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം എന്നതടക്കമുള്ള ലക്ഷ്യങ്ങള്‍ക്കും അതെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും തന്റെ ഈ നേട്ടം ഉപയോഗിക്കുമെന്നാണ് ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ക്രിസ്റ്റീന പറഞ്ഞത്. "ഇപ്പോള്‍ 320 കുട്ടികളെ ഞങ്ങള്‍ സഹായിക്കുന്നു. മിസ്സ് വേള്‍ഡ് പ്ലാറ്റ്‌ഫോമിലൂടെ പറ്റാവുന്നത്ര കുട്ടികളെ സഹായിക്കാന്‍ എനിക്ക് കഴിഞ്ഞേക്കും. മിസ്സ് വേള്‍ഡ് സഹോദര കമ്മ്യൂണിറ്റി അത്രയ്ക്കും വലിയ ശാക്തീകരണ കമ്മ്യൂണിറ്റിയാണ്", ക്രിസ്റ്റീന പറഞ്ഞു.

'സ്വപ്‌നം യാഥാര്‍ത്ഥ്യമായി, പക്ഷേ ഇത് പ്രതീക്ഷിച്ചതല്ല'

krystyna pyszkova miss world 2024

ലോകസുന്ദരി പട്ടം ലഭിക്കുന്നതിനായി താന്‍ വളരെയധികം പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് മത്സരശേഷം ക്രിസ്റ്റീന മാധ്യമങ്ങളോട് പറഞ്ഞു. "ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു, എന്നാല്‍ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല."

സന്നദ്ധ പ്രവര്‍ത്തനത്തിന് പുറമേ കലാരംഗത്തും ക്രിസ്റ്റീനയ്ക്ക് താല്‍പ്പര്യങ്ങളുണ്ട്. പുല്ലാങ്കുഴലും വലയിനും വായിക്കുന്നത് ക്രിസ്റ്റീനയ്ക്ക് ഏറെ ഇഷ്ടമാണെന്നും സംഗീതത്തോടും കലയോടുമുള്ള അഭിനിവേശത്താല്‍ ഒമ്പതുവര്‍ഷത്തോളം ഒരു കലാകേന്ദ്രത്തില്‍ പഠിച്ചിട്ടുണ്ടെന്നും ക്രിസ്റ്റീനയുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ഇംഗ്ലീഷ്, പോളിഷ്, സ്ലൊവാക്, ജര്‍മ്മന്‍ ഭാഷകളില്‍ പരിജ്ഞാനമുള്ള ക്രിസ്റ്റീന വിദ്യാഭ്യാസത്തിലൂടെയുള്ള സുസ്ഥിര വികസനമാണ് ലക്ഷ്യമിടുന്നത്.

X
Desktop Bottom Promotion