പക്ഷെ ആ തീവണ്ടിയില്‍ തന്നെ കയറിയ ഒരു കൂട്ടം സിആര്‍പിഎഫ് ട്രെയിനി ജവാന്മാര്‍ ആ പെണ്‍കുട്ടികളെ കളിയാക്കുന്നതില്‍ നിന്നാണ് പ്രശ്നം തുടങ്ങിയത്. കേരളത്തില്‍ തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സിആര്‍പിഎഫ് ക്യാമ്പിലേക്ക് പരിശീലനത്തിനായി പോകുന്നവരായിരുന്നു ജവാന്‍മാര്‍. കളിയാക്കല്‍ പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികളും അധ്യാപകരും ഇടപെടാന്‍ ശ്രമിച്ചു. പക്ഷെ സംഘം ചേര്‍ന്നാല്‍ ആര്‍ക്കും ഉണ്ടാകുന്ന താന്‍പോരിമയായിരിക്കാം 50 പേരടങ്ങുന്ന സിആര്‍പിഎഫ് ജവാന്മാരെയും കൂടുതല്‍ തെറ്റുകളിലേക്ക് നയിച്ചത്. അവര്‍ അധ്യാപകരെയും ആണ്‍കുട്ടികളെയും മര്‍ദ്ദിച്ചു. പക്ഷെ തീവണ്ടി കൊച്ചിയിലെത്തിയതോടെ മറ്റ് യാത്രക്കാര്‍ കൂടി പെണ്‍കുട്ടികളുടെ രക്ഷയ്ക്കെത്തി.
അവര്‍ റെയില്‍വേ പൊലീസിന് ഈ പീഡനത്തെക്കുറിച്ച് പരാതി നല്കി. തുടര്‍ന്നാണ് റെയില്‍വേ പൊലീസ് കേരളാ പൊലീസിന്റെ സഹായത്തോടെ സിആര്‍പിഎഫ് ജവാന്മാരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയത്. ബര്‍സേബ സ്കൂളിലെ 13 വിദ്യാര്‍ത്ഥിനികള്‍ തങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 16 സിആര്‍പിഎഫ് ട്രെയിനി ജവാന്മാരെയും തിരിച്ചറിഞ്ഞു. സിആര്‍പിഎഫ് അധികൃതര്‍ ഇതറിഞ്ഞയുടന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഈ 16 പേരെയും പിരിച്ചുവിട്ടു. ജവാന്മാരെ 2002 നവമ്പര്‍ അഞ്ചുവരെ റിമാന്റില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
എന്തായാലും ഈ കേസില്‍ കേരളം ഉണര്‍ന്നുപ്രവര്‍ത്തിച്ചുഎന്നു പറയാതെ വയ്യ. പൊതുജനങ്ങളും മാധ്യമങ്ങളും പൊലീസും നീതിന്യായപീഠവും ഒരു പോലെ കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവരുന്നതിലും ശിക്ഷിക്കുന്നതിലും മാതൃകകാട്ടി. സ്വന്തം സംസ്ഥാനത്തിലെ സ്ത്രീപീഡനങ്ങളുടെ കാര്യത്തില്‍ പലപ്പോഴും അലംഭാവം കാണിക്കുന്ന കേരളം പക്ഷെ ഇക്കുറി മാതൃകകാട്ടിയിരിക്കുന്നു. ഒരു പക്ഷെ മധ്യപ്രദേശില്‍ മടങ്ങിച്ചെല്ലുന്ന ബര്‍സേബ സ്കൂളിലെ കുട്ടികളുടെ മനസ്സില്‍ കേരളം അഭിമാനപൂര്‍വം നിറഞ്ഞുനില്ക്കുമെന്ന് തീര്‍ച്ച.

















