1995മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ അവിവാഹിതരായ ഗര്‍ഭം ധരിച്ച് ഗര്‍ഭഛിദ്രത്തിനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ എട്ടു ശതമാനം മുതല്‍ 10 ശതമാനം വരെ വര്‍ധനയുണ്ടാവുന്നതായി ഫാമിലി പ്ലാനിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയില്‍ ജോലിചെയ്യുന്ന ഡോ. വന്ദന വാവല്‍ പറയുന്നു.
18 മുതല്‍ 25 വരെ പ്രായപരിധിയില്‍പെട്ടവരാണ് കൂടുതലും. ഇടത്തരം കുടുംബം മുതല്‍ മേല്പോട്ട് അതിസമ്പന്നകുടുംബത്തില്‍ പെട്ട പെണ്‍കുട്ടികള്‍ വരെ ഇത്തരം പ്രശ്നങ്ങളില്‍ അകപ്പെടുന്നു.
ഗര്‍ഭധാരണത്തിനു ശേഷമാണ് ഇതിനുപിന്നിലെ സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് പെണ്‍കുട്ടികളിലധികവും ബോധവതികളാകുന്നത്. ഒടുവില്‍ ഗര്‍ഭഛിദ്രമെന്ന പരിഹാരത്തിലാണ് ഇത് എത്തിച്ചേരുന്നത്.
വാസ്തവത്തില്‍ എവിടെയും രതിയെക്കുറിച്ചുള്ള കാര്യങ്ങളാണ് പെണ്‍കുട്ടികള്‍ അവരുടെ ചുറ്റും കേള്‍ക്കുന്നത്. ടിവിയിലും സിനിമയിലും പുസ്തകങ്ങളിലും പരസ്യങ്ങളിലും എല്ലാം രതിയെക്കുറിച്ചുള്ള സന്ദേശങ്ങളാണ് നിറയെ. ഇതെല്ലാം രതിയെക്കുറിച്ചുള്ള ജിജ്ഞാസ പെണ്‍കുട്ടികളിലുണര്‍ത്തുന്നു.
പക്ഷെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനുമിടയിലുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസീകപീഡനം അവരെ മനോരോഗത്തിലേക്ക് വരെ നയിച്ചേക്കാം. കാരണം അവരുടെ ശാരീരികാവസ്ഥയെപ്പറ്റി അച്ഛനമ്മമാരോടോ, അടുത്ത ബന്ധുക്കളോടോ തുറന്നു പറയാന്‍ കഴിയാതെ അവര്‍ കടുത്ത മാനസികപീഡനമാണ് അനുഭവിക്കുന്നത്.
ഒരു കൗമാരപ്രായക്കാരിയെ സംബന്ധിച്ച് ഇത് നരകതുല്യമാണ്. ഗര്‍ഭത്തെക്കുറിച്ചും അതിന്റ സാമൂഹ്യപ്രത്യാഘാതത്തെക്കുറിച്ചും അറിവുള്ള പെണ്‍കുട്ടികളാണ് ഇതില്‍ അധികം പേരും. വാസ്തവത്തില്‍ ഗര്‍ഭനിരോധനത്തിനുള്ള മാര്‍ങ്ങള്‍ അപ്രാപ്യമാകുന്നതാണ് ഈ പെണ്‍കുട്ടികളുടെ ഏറ്റവും വലിയ പ്രശ്നം. പല പെണ്‍കുട്ടികള്‍ക്കും ഗര്‍ഭനിരോധനത്തിനുള്ള ഉറകളോ ഗുളികകളോ എവിടെ ലഭിക്കുമെന്ന് പോലുമറിയില്ല. ഒട്ടേറെ പെണ്‍കുട്ടികള്‍ ഏതെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ കയറി അത്തരം ഉല്പന്നങ്ങള്‍ വാങ്ങാന്‍ മടിക്കുന്നവരുമാണ്.

















